Sunday, September 4, 2011

തീവണ്ടിയുടെ ചൂളം വിളിയില്‍ ഏകാന്തതയെ തോല്‍പ്പിക്കുന്ന മനുഷ്യന്‍ .....

ലൂയിസ് മാഷെക്കുറിച്ചുള്ള  ലേഖനം മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ മുതല്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തി. മറ്റൊന്നുമല്ല പണ്ട് ഏറണാംകുളത്ത് ജോലി നോക്കിയിരുന്ന കാലത്ത് ഒരു ദിവസം നാട്ടിലേക്കുള്ള വഴി മദ്ധ്യേ അദേഹത്തെ കണ്ടതും സംസാരിച്ചതും എല്ലാം. ഇപ്പോഴും ഓര്‍മയുണ്ട്, അന്ന് എന്‍റെ അമ്മച്ചന്‍ ( അമ്മയുടെ അച്ഛന്‍ ) മരിച്ചതറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍.  രാവിലെ പത്തു മണിക്കുള്ള ട്രെയിന്‍ പിടിച്ചു ഞാന്‍ യാത്ര തുടങ്ങി ...
എന്‍റെ കമ്പാര്‍ട്ട്മെന്റില്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്‍റെ അന്നത്തെ മൊബൈല്‍ ഇടയ്ക്കിടയ്ക്ക് സ്വിച്ച് ഓഫ്‌ ആകുമായിരുന്നു. അച്ഛനും അമ്മാവന്മാരും വിളിച്ചു കൊണ്ടേയിരുന്നു. ഞാന്‍ മാത്രമേ ഇനി എത്താനുള്ളു. അതുകൊണ്ട് തന്നെ ഞാന്‍ വളരെ ടെന്‍ഷനിലാണ്. ഇടയ്ക്കിടയ്ക്ക് റേഞ്ച് പോകുന്നു. അങ്ങനെ ട്രെയിന്‍ ഇരിങ്ങാലക്കുട എത്തിക്കാണും ഒരാള്‍ എന്‍റെ കംപാര്‍ട്ടുമെന്റിലേക്ക്  വന്നു. കാഴ്ചയില്‍ വയസ്സനായ, കയ്യില്‍ ഒരു കാലന്‍ കുടയൊക്കെയായി ഒരാള്‍. അന്ന് മഴക്കാല മായിരുന്നു. വന്നയുടനെ എന്‍റെ നേരെ എതിര്‍ ഭാഗത്തുള്ള സീറ്റില്‍ വന്നിരുന്നു പുള്ളിക്കാരന്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. ഞാനാണെങ്കില്‍ ആകെ ടെന്‍ഷനില്‍. നോണ്‍ സ്റ്റോപ്പ്‌ ട്രെയിന്‍ ആണ് എന്നിട്ടും ഈ ട്രെയിനിനു സ്പീഡ് തീരെ പോര എന്ന് തോന്നി . മാഷ്‌ ഒരു പാട് സംസാരിച്ചു കഴിഞ്ഞിരുന്നു അതിനിടക്ക്. ചിലതെല്ലാം ഞാന്‍ കേട്ടു. ജീവിതത്തിലെ ഈ ഒഴിവുകാലത്ത് മക്കള്‍ ഒറ്റപെടുത്തിയ വാര്‍ദ്ധക്യം അതിലെ ഏകാന്തതയെ തോല്‍പ്പിക്കാന്‍ സീസണ്‍ ടിക്കറ്റ്‌ എടുത്ത് ദിവസവും ട്രെയിനില്‍ യാത്ര. മിക്കവാറും  ഇരിങ്ങാലക്കുടയില്‍ നിന്നും ഷൊര്‍ണൂരിലേക്ക് അല്ലെങ്കില്‍ ചിലപ്പോള്‍ തെക്കോട്ട്‌ ആലുവയിലേക്ക്. ഉച്ചക്ക് റെയില്‍വേ കാന്റീനില്‍ നിന്ന് ഭക്ഷണം. വളരെ അത്ഭുതം തോന്നി എനിക്ക് . എന്‍റെ നാട് മലപ്പുറത്താണെന്ന് അറിഞ്ഞപ്പോള്‍ പുള്ളി ആ വഴിയെല്ലാം വന്നിട്ടുണ്ടെന്നും വിശേഷത്തിനൊടുവില്‍ ഒരു ചോദ്യവും എന്നോട്. നിങ്ങളുടെ നാട്ടുകാരുടെ ഒരു വലിയ  പ്രത്യേകത എന്താണെന്നറിയാമോ എന്ന് . എന്‍റെ കുറെ ഉത്തരങ്ങള്‍ക്കൊടുവില്‍ ഒടുവില്‍ അദ്ദേഹം തന്നെ അതിന്‍റെ മറുപടി പറഞ്ഞു. നല്ല ആതിഥ്യ മര്യാദ ഉള്ളവരാണ് വടക്കന്മാര്‍ എന്ന്. പിന്നീടുള്ള യാത്രയില്‍ എന്‍റെ ടെന്‍ഷന്‍ കുറക്കാന്‍ അദ്ദേഹത്തിന്റെ ഒരു പാട് സംഭാഷണ ശകലങ്ങല്‍ക്കായി. ഷൊര്‍ണൂരില്‍ മാഷോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ പതിഞ്ഞു പോയ ആ പേര് പിന്നീടിപ്പോള്‍ ആ ലേഖനം വായിച്ചപ്പോള്‍ മസ്സിലെക്ക് വീണ്ടും ഓടി വന്നിരിക്കുന്നു .. 

No comments:

Post a Comment